Pages

വ്യാഴാഴ്‌ച, ഫെബ്രുവരി 16, 2012

അറവുമാടുകളെ കുത്തിനിറച്ചെത്തുന്ന വണ്ടികളില്‍ ചത്ത മാടുകളും !!

(ജോയ്‌ ഇരുമേട) കുമളി: ചത്ത മൃഗത്തിന്റെ മാംസം തിന്നരുതെന്നു പ്രമാണം. തമിഴ്‌നാട്ടില്‍നിന്നു ആഴ്‌ചതോറും ലോറിയില്‍ കുത്തിനിറച്ച്‌ കൊണ്ടുവരുന്ന അറവുമാടുകളുടെ മാംസം മലയാളിയുടെ തീന്‍മേശയിലെത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഇതു ലംഘിക്കപ്പെടുന്നു. ഉരുക്കള്‍ ചാകാറായതാണെങ്കിലും അതിര്‍ത്തിക്കിപ്പുറത്തേക്കു കടത്തുന്നതിനു തമിഴര്‍ക്കു മടിയില്ല. അറിയാതെയാണെങ്കിലും വെട്ടിവിഴുങ്ങാന്‍ മലയാളിക്കും. അതുകൊണ്ടുതന്നെ ചത്തതും ചാകാറായതുമായ അറവുമാടുകളെ ലോറിയിലെങ്ങാനും കണ്ടെത്തിയാല്‍ നാട്ടുകാരേ നിങ്ങള്‍ പ്രതികരിക്കരുത്‌.മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഉണ്ടായതുപോലെ പോലീസ്‌ കേസെടുക്കും. ചിലപ്പോള്‍ ജയിലിലുമാകും. കഴിഞ്ഞ ദിവസം അറവുമാടുകളുമായെത്തിയ ലോറിയില്‍ ചത്തതും ചാകാറായതുമായ കന്നുകാലികളുണ്ടെന്ന്‌ ആരോപിച്ചു തേക്കടി ജംഗ്‌ഷനു സമീപം നാട്ടുകാര്‍ ലോറി തടഞ്ഞു. ലോറിയില്‍നിന്നു ചോരയൊഴുകുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ലോറിയില്‍ കയറി നോക്കി. ആകെയുള്ള 28 മാടുകളില്‍ മൂന്നെണ്ണം ചത്തവ. അവയുടെ മുകളില്‍ ചവിട്ടിയാണ്‌ മറ്റുള്ളവ നില്‍ക്കുന്നത്‌. ചോരയൊഴുകാന്‍ കാരണവും ഇതാണ്‌. പരിശോധനയില്‍ ഇവ ചത്തതാണെന്നു സംശയമായി. വിവരമറിഞ്ഞു പോലീസ്‌ എത്തി. ഡ്രൈവറേയും ലോറിയിലുണ്ടായിരുന്ന രണ്ടുപേരെയും സ്‌റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ ലോറിയിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടിപ്പോവുകയും ചെയ്‌തു. സംഭവത്തിന്റെ പൊരുളറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി. അപ്പോഴേക്ക്‌ ജില്ലാ പോലീസ്‌ മേധാവിയുടേതെന്നു പറയുന്ന സന്ദേശവും സ്‌റ്റേഷനിലെത്തി. കസ്‌റ്റഡിയിലെടുത്ത മാട്‌വണ്ടിയുടെ ആള്‍ക്കാരെ വിട്ടേക്ക്‌. കേസെടുക്കണ്ട. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പടവും കാമറയില്‍ പകര്‍ത്തേണ്ട. ഇതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ഉണ്ടാകുമെന്നായിരുന്നു പോലീസ്‌ നിലപാട്‌. പോലീസ്‌ സംരക്ഷണയില്‍ അറവുമാടുകളെ കടത്തിവിടണമെന്നുകൂടി പോലീസ്‌ ഉന്നതര്‍ നിര്‍ദേശം നല്‍കിയെന്നാണ്‌ അറിവ്‌.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനുമുന്നില്‍ മുട്ടുമടക്കിയ കേരളത്തില്‍ തമിഴ്‌നാട്ടുകാര്‍ക്ക്‌ എന്തും കാട്ടാനുള്ള ലൈസന്‍സായിവേണം മാട്ടുലോറിക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന സംഭവം വിലയിരുത്തേണ്ടത്‌.ചെറിയ ലോറിയില്‍ ആറും വലിയ ലോറിയില്‍ എട്ടും ഉരുക്കളെ മാത്രമേ കയറ്റിക്കൊണ്ടു പോകാവൂയെന്നതാണ്‌ വ്യവസ്‌ഥ. മാടുകള്‍ക്കു തിന്നുന്നതിന്‌ വൈക്കോലും കുടിവെള്ള സൗകര്യവും ലോറിയില്‍ ഉണ്ടായിരിക്കണം. ഇടയ്‌ക്ക് നിര്‍ത്തി മാടുകളുടെ സുരക്ഷ ഉറപ്പാക്കിവേണം യാത്ര തുടരാന്‍.

കൊണ്ടുവരുന്ന അറവുമാടുകള്‍ രോഗവിമുക്‌തമെന്ന്‌ മൃഗഡോക്‌ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും വാഹനത്തിലുണ്ടാകണം. ഇവയൊന്നും പാലിക്കപ്പെടാറില്ല. 30 മുതല്‍ 32 മാടുകളാണ്‌ ഓരോ ലോറിയിലുമുള്ളത്‌. അപ്പോള്‍ സംശയമുള്ളത്‌ ഓവര്‍ലോഡ്‌ കയറ്റിയതിന്‌ കേസെടുക്കേണ്ടത്‌ ആരെന്നാണ്‌. പോലീസോ അതോ മോട്ടോര്‍ വാഹനവകുപ്പോ? അറവുമാടുകളെ ലോറിയില്‍ കൊണ്ടുവരുമ്പോള്‍ അവയുടെ സുരക്ഷ സംബന്ധിച്ച വ്യവസ്‌ഥ ലംഘിച്ചിട്ടുണ്ടോയെന്നും രോഗം ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടത്‌ പോലീസോ മൃഗസംരക്ഷണ വകുപ്പോ?കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞ മാട്ടുലോറി ചെളിമടയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്‌ പോസ്‌റ്റിലെത്തിയിട്ടും ലോറിയില്‍ അവശനിലയില്‍ കിടന്നിരുന്ന മൃഗങ്ങള്‍ രോഗമുള്ളതോയെന്നും ചത്തതാണോയെന്നും പരിശോധിച്ചില്ല.ലോറിയില്‍ കൊണ്ടുവരുന്ന എല്ലാ അറവുമാടുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്നാണു നിയമം. കുത്തിനിറച്ച്‌ ഒന്നിനു പുറത്തൊന്നായി കിടക്കുകയും നില്‍ക്കുകയും ചെയ്യുന്ന ഉരുക്കള്‍ക്ക്‌ എങ്ങിനെ വാക്‌സിനേഷന്‍ നല്‍കാനാകുമെന്നു നാട്ടുകാര്‍ ചോദിച്ചപ്പോള്‍ മൃഗസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്‌ഥന്‍ ഒന്നു പതറി. ആഴ്‌ചതോറും ലഭിക്കുന്ന പടി വാങ്ങി ലോറികള്‍ പറഞ്ഞയയ്‌ക്കുക മാത്രമാണിപ്പോള്‍ ചെയ്യുന്നത്‌. സന്ധ്യകഴിഞ്ഞാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്‌ പോസ്‌റ്റ് മദ്യശാലയായി മാറും. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഉന്നതാധികാരികള്‍ അന്വേഷിക്കാറുമില്ല. അന്‍പതോളം ലോറികളാണ്‌ ആഴ്‌ചതോറും അറവുമാടുകളെയും കയറ്റി എത്തുന്നത്‌. ഓരോ ലോറിയിലും അവശനിലയിലായതും ചത്തതുമായ ഒന്നും രണ്ടും മാടുകള്‍ കാണും. തമിഴ്‌നാട്ടില്‍നിന്നു മാടു വ്യാപാരികള്‍ കൊണ്ടുവരുന്ന സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ പല തവണ ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്‌. എന്നിട്ടും പരിശോധന കര്‍ശനമാക്കുന്നില്ല.രാസവസ്‌തുക്കള്‍ കുത്തിവച്ചാണ്‌ തമിഴ്‌നാട്ടില്‍ നിന്നു അറവുമാടുകളെ കേരളത്തിലെത്തിക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ആഴ്‌ചതോറും ലോറിയില്‍ കുത്തിനിറച്ച്‌ അറവുമാടുകളെ കൊണ്ടുവരുന്നതിനു നിയന്ത്രണവും പരിശോധനയും കര്‍ശനമാക്കിയില്ലെങ്കില്‍ കേരളീയരെ തമിഴര്‍ ശവംതീനികളാക്കി മാറ്റും
.
(courtesy:mangalam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ