Pages

വ്യാഴാഴ്‌ച, ഫെബ്രുവരി 16, 2012

കാട വളര്‍ത്തല്‍ നിരോധനം കേന്ദ്രം നീക്കി !!

കൊച്ചി: കാട വളര്‍ത്തല്‍ നിരോധിച്ച ഉത്തരവ്‌ കേന്ദ്ര കൃഷി മന്ത്രാലയം തിരുത്തി.നിരോധനം പിന്‍വലിച്ചത്‌ കേരളമുള്‍പ്പെടെ രാജ്യത്തെമ്പാടുള്ള കാട കര്‍ഷകര്‍ക്ക്‌ ആശ്വാസമാകും. വാണിജ്യാടിസ്‌ഥാനത്തില്‍ കര്‍ഷകര്‍ വന്‍തോതില്‍ വളര്‍ത്തുന്ന ജാപ്പനീസ്‌ കാട 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ പറയുന്ന വന്യ കാടയല്ലെന്നു കൃഷിമന്ത്രാലയം വ്യക്‌തമാക്കി. മേനകാ ഗാന്ധിയുടെ 'ബ്യൂട്ടി വിത്തൗട്ട്‌ ക്രുവല്‍റ്റി' എന്ന പരിസ്‌ഥിതി സംഘടനയുടെ അഭ്യര്‍ഥനപ്രകാരമാണു കഴിഞ്ഞ സെപ്‌റ്റംബറില്‍ കേന്ദ്ര കൃഷി മന്ത്രാലയം കാട വളര്‍ത്തുന്നതും അവയെ കൊല്ലുന്നതും നിരോധിച്ചത്‌. ഇതു കാട കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായി. കേരളത്തിലും വന്‍തോതില്‍ കാട വളര്‍ത്തലും കാടയിറച്ചി ഉപയോഗവും നടന്നിരുന്നു. സെപ്‌റ്റംബറില്‍ നിരോധനം വന്നതെങ്കിലും ജനുവരി മുതലാണു കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം സംസ്‌ഥാനങ്ങള്‍ക്കു ലഭിച്ചത്‌. ഇതേത്തുടര്‍ന്ന്‌ പല ചെറുകിട കൃഷിക്കാരും വളര്‍ത്തല്‍ നിര്‍ത്തി. ഉത്തരവ്‌ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്‌ഥര്‍ കര്‍ശന നിലപാട്‌ സ്വീകരിക്കാത്തതുമൂലം വന്‍കിട കര്‍ഷകര്‍ പിടിച്ചുനിന്നു.തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഇതിനെതിരേ മദ്രാസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
-ജെബി പോള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ