Pages

തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

റിസര്‍വോയറില്‍ ഇനി ആറ്റുകൊഞ്ച്‌ വിപ്ലവം !!

കുമളി: കുയിലിനും കൂരലിനും സിലോപ്യക്കും വിട, ആറ്റുകൊഞ്ചിനു സ്വാഗതം! തേക്കടി തടാകത്തിലെ തനതു മത്സ്യങ്ങള്‍ക്കു വംശനാശ ഭീഷണി ഉയര്‍ത്തി ആറ്റുകൊഞ്ചിനെ തടാകത്തില്‍ നിക്ഷേപിക്കാന്‍ നീക്കം. ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ സഹകരണത്തില്‍ സംസ്‌ഥാന ഫിഷറീസ്‌ വകുപ്പാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കടല്‍മത്സ്യ ഉല്‍പാദനം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ റിസര്‍വോയര്‍ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ജലസംഭരണികളില്‍ മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ്‌ ലക്ഷ്യമെന്നു പദ്ധതി രേഖ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ തേക്കടി തടാകത്തില്‍ ഇത്‌ എത്രത്തോളം വിജയിക്കുമെന്നതു പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു. തേക്കടി തടാകത്തില്‍ പരമ്പരാഗതമായി കണ്ടുവരുന്ന മത്സ്യങ്ങളാണ്‌ കുയിലും കൂരലും സിലോപ്യയും ഇവരുടെ മുട്ടയും കുഞ്ഞുങ്ങളെയും ആറ്റുകൊഞ്ച്‌ തിന്നു നശിപ്പിക്കാന്‍ ഇടയായാല്‍ തേക്കടിയിലെ തനതുമത്സ്യങ്ങളുടെ വംശനാശമാകും ഫലം.

നിലവിലുള്ള മത്സ്യങ്ങള്‍ക്കു പുറമേ പുതിയ മത്സ്യങ്ങളെ നിക്ഷേപിക്കുന്നതിനു മുന്‍പ്‌ പരിസ്‌ഥിതി പഠനം കൂടി അനിവാര്യമാണെന്നാണു മല്‍സ്യ സമ്പത്തുള്ള റിസര്‍വോയറുകളെ കുറിച്ചറിവുള്ള വിദഗ്‌ധരുടെ അഭിപ്രായം. മീന്‍കര ഡാമില്‍ ആറ്റുകൊഞ്ചിനെ നിക്ഷേപിക്കുന്നതു മത്സ്യബന്ധനക്കാര്‍ തടഞ്ഞ സംഭവമുണ്ട്‌. സംസ്‌ഥാനത്ത്‌ 20 ജലസംഭരണികളിലായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനായി ഒന്നേകാല്‍ കോടിയോളം രൂപയുടെ പദ്ധതിയാണ്‌ ആവിഷ്‌കരിച്ചിരിച്ചിരിക്കുന്നത്‌. ഫെബ്രുവരിയില്‍ തന്നെ പദ്ധതി നടപ്പാക്കാനാണ്‌ നിര്‍ദേശം.

ജില്ലയിലെ ആനയിറങ്കല്‍ ഡാമിലെ മത്സ്യ നിക്ഷേപത്തിന്‌ 3.25 ലക്ഷം, ഇടുക്കി ഡാമില്‍ 23.10 ലക്ഷം തേക്കടി തടാകത്തില്‍ 10.84 ലക്ഷം, നേര്യമംഗലം 3.10 ലക്ഷം, പൊന്മുടി 1.95 ലക്ഷം, കുണ്ടള 1.73 ലക്ഷം, ചെങ്കുളം 0.30 ലക്ഷം, മാട്ടുപ്പെട്ടി 2.43 ലക്ഷവുമാണ്‌ പദ്ധതി ചിലവ്‌. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമില്‍ 5.63 ലക്ഷവും പേപ്പാറയില്‍ 4.37 ലക്ഷവുമാണ്‌ മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപത്തിനായി പദ്ധതി ചിലവ്‌. കൊല്ലം ജില്ലയിലെ കല്ലടയില്‍ 9.715 ലക്ഷവും പത്തനംതിട്ട ജില്ലയിലെ കക്കി ഡാമില്‍ 6.75 ലക്ഷവും പദ്ധതിക്കായി ചിലവിടും.

എറണാകുളം ജില്ലയിലെ ഭൂതത്താന്‍ കെട്ടില്‍ 4.56 ലക്ഷവും തൃശൂര്‍ പെരിങ്ങല്‍കുത്ത്‌ ഡാമില്‍ 2.10 ലക്ഷവും ഷോലയാര്‍ ഡാമില്‍ 6.53 ലക്ഷവുമാണ്‌ പദ്ധതിയില്‍ ചിലവഴിക്കുന്നത്‌. പാലക്കാട്‌ പറമ്പിക്കുളത്ത്‌ 7.845 ലക്ഷവും വയനാട്‌ കാരപ്പുഴ ജല സംഭരണിയില്‍ 6.225 ലക്ഷവും വയനാട്‌ ബാണാസുര സാഗര്‍ ജല സംഭരണിയില്‍ 9.58 ലക്ഷവും കണ്ണൂര്‍ പഴശിഡാമില്‍ 4.86 ലക്ഷവുമാണ്‌ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാനായി ഫിഷറീസ്‌ വകുപ്പ്‌ ചിലവഴിക്കുന്നത്‌. പദ്ധതി നടത്തിപ്പിനു മുന്നോടിയായി ജല സംഭരണികള്‍ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്ത്‌ എം.എല്‍.എ. ചെയര്‍മാനായും അഡാക്ക്‌ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ കണ്‍വീനര്‍ ആയും മോണിറ്ററിംഗ്‌ കമ്മിറ്റി രൂപീകരിക്കണമെന്നാണ്‌ എന്‍.എഫ്‌.ഡി.ബിയുടെ നിര്‍ദേശം.

കൂടാതെ ജലവിഭവ വകുപ്പ്‌, കെ.എസ്‌.ഇ.ബി., വനംവകുപ്പ്‌, വാട്ടര്‍ അഥോറിട്ടി, പഞ്ചായത്ത്‌ പ്രസിഡന്റ്‌, റവന്യു വകുപ്പ്‌ പ്രതിനിധി, സഹകരണ-സ്വയം സഹായസംഘം പ്രതിനിധി, ഫിഷറീസ്‌ ഡയറക്‌ടറുടെ പ്രതിനിധി, മത്സ്യ കര്‍ഷക വികസന ഏജന്‍സി ചീഫ്‌ എക്‌സിക്യുട്ടീവുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മോണിറ്ററിംഗ്‌ കമ്മിറ്റി അതാതു സ്‌ഥലങ്ങളില്‍ രൂപീകരിച്ച്‌ അവരുടെ മേല്‍നോട്ടത്തിലാണ്‌ മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപം നടത്തേണ്ടത്‌.

എന്നാല്‍ തേക്കടി തടാകത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു മുന്നോടിയായി വിളിച്ച്‌ ചേര്‍ത്ത മോണിറ്ററിംഗ്‌ കമ്മിറ്റിയില്‍ എം.എല്‍.എയും പഞ്ചായത്ത്‌ പ്രസിഡന്റും ഫിഷറീസ്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥരും തേക്കടിയിലെ മത്സ്യ ബന്ധനക്കാരായ ആദിവാസികളും മാത്രമാണ്‌ പങ്കെടുത്തത്‌. തേക്കടി തടാകം സ്‌ഥിതിചെയ്യുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്‌ പ്രതിനിധികളോ ജലവിഭവവകുപ്പ്‌ പ്രതിനിധികളോ പങ്കെടുത്തതുമില്ല.

(courtesy:mangalam.com)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ