Pages

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

നാല് ജില്ലകളില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്‍റുകള്‍ !!

തിരുവനന്തപുരം: നാല് ജില്ലകളില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാനും സംസ്ഥാന വ്യാപകമായി മാലിന്യ സംസ്‌കരണത്തിന് വികേന്ദ്രീകൃത സംവിധാനം നടപ്പിലാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം എടുത്തുനല്‍കുന്ന മുറയ്ക്ക് എല്ലാ ജില്ലകളിലും ആധുനിക പ്ലാന്‍റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആധുനിക പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്ത് എവിടെ പ്ലാന്‍റ് വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നഗരസഭയുമായി ചര്‍ച്ചകള്‍ നടന്നുവരുന്നു. എത്രയും വേഗം ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകും. കോട്ടയത്ത് എവിടെ പ്ലാന്‍റ് സ്ഥാപിക്കണമെന്ന് തീരുമാനിക്കാന്‍ മന്ത്രിമാരായ കെ.എം.മാണിയേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ചുമതലപ്പെടുത്തി. കൊച്ചിയിലെ ബ്രഹ്മപുരത്തും കോഴിക്കോട്ടെ ഞെളിയന്‍ പറമ്പിലും നിലവിലുള്ള പ്ലാന്‍റുകള്‍ നവീകരിക്കും. ഇതിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ആധുനിക രീതിയിലുള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ അഞ്ച് ഏക്കര്‍ മാത്രം മതി. ബ്രഹ്മപുരത്ത് നഗരത്തിലെ കണ്ണായ സ്ഥലം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. കൂടുതല്‍ ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്ന പ്രോജക്ടുകള്‍ ഇവിടെ നടപ്പിലാക്കും.


എല്ലാ ജില്ലകളിലും ആധുനിക പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. സ്ഥലം ഏറ്റെടുത്ത് നല്‍കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. സ്ഥലം ലഭിച്ചാല്‍ ഏത്രയും വേഗത്തില്‍ പ്ലാന്‍റ് നിര്‍മാണം തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം സംവിധാനം കാര്യക്ഷമമാക്കാനുംപ്ലാന്‍റുകളിലേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുമാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫ്ലാറ്റുകളില്‍ മാലിന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കും. പ്ലാസ്റ്റിക് വേര്‍തിരിക്കാനും സംവിധാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് സ്ഥലത്ത് പ്ലാന്‍റ് സ്ഥാപിച്ചാലും ജനങ്ങളുടെ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഇക്കാര്യത്തില്‍ ജനങ്ങളെ കുറ്റം പറയാന്‍ കഴിയില്ല. അവരുടെ അനുഭവം അതാണ്. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ വ്യക്തമായ ഒരു മാതൃക നമുക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറി. കാര്യക്ഷമമായി പ്ലാന്‍റ് പ്രവര്‍ത്തിച്ച് കാണിക്കുകയാണ് വേണ്ടത്'' - മുഖ്യമന്ത്രി പറഞ്ഞു.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ