Pages

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

സ്വന്തമായി പത്ത് തെങ്ങുണ്ടെങ്കില്‍ നാളികേര ബോര്‍ഡിന്റെ ആനുകൂല്യം !!

കൊല്ലം: തെങ്ങിനെയും തേങ്ങയെയും രക്ഷിക്കാന്‍ നാളികേര വികസന ബോര്‍ഡ് നൂതനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. പത്ത് കൊല്ലത്തിനകം തേങ്ങയാകും റബ്ബറിനെക്കാള്‍ വിലയുള്ളതെന്ന് ചില പഠനങ്ങളില്‍ പുറത്തുവന്നത് നാളികേര വികസന ബോര്‍ഡ് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കേരകര്‍ഷകരെയും തെങ്ങിനെയും അതുവഴി കേരളത്തെയും രക്ഷിക്കുകയെന്നതാണ് പുതിയ പദ്ധതി. അതിനായി ഏറ്റവും താഴെക്കിടയില്‍നിന്ന് കര്‍ഷകരെ സംഘടിപ്പിച്ച് നാളികേര ഉത്പാദക സംഘങ്ങളുണ്ടാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. കേരളത്തില്‍ എല്ലായിടത്തും ഇത് താമസിയാതെ വ്യാപിപ്പിക്കും.

പത്ത് തെങ്ങുള്ള ഏതൊരാള്‍ക്കും പുതിയ നാളികേര ഉത്പാദകസംഘത്തില്‍ അംഗമാകാം. തെങ്ങ് കായ്ഫലമുള്ളതാകണം. ഇങ്ങനെ നാല്പതുമുതല്‍ നൂറുപേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പ് ചേര്‍ന്നാല്‍ അതൊരു ഉത്പാദകസംഘമായി ബോര്‍ഡ് കണക്കാക്കും. ഈ സംഘം ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്താല്‍ മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയുടെയും പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കാം. നാളികേര വികസന ബോര്‍ഡില്‍ ഒരാള്‍ക്ക് നൂറ് രൂപ വീതം വച്ച് രജിസ്റ്റര്‍ ചെയ്യണം. ഓരോ സംഘത്തിനും രണ്ടുകൊല്ലം വീതമാണ് രജിസ്‌ട്രേഷന്‍. ഓരോ കര്‍ഷകന്റെയും മുതല്‍മുടക്ക് ഈ നൂറ് രൂപ മാത്രമാണ്. ഭാവിയില്‍ നാളികേര വികസന ബോര്‍ഡ് നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഈ സംഘങ്ങള്‍ വഴിയാകും നിര്‍വഹിക്കപ്പെടുക.


തേങ്ങ ഉണക്കല്‍, ഇളനീര്‍പ്പന്തല്‍, മികച്ച തൈകളുടെ ഉത്പാദനം, ജൈവവള നിര്‍മ്മാണയൂണിറ്റുകള്‍, ഇളനീര്‍ സംഭരണവും വിപണനവും, ശാസ്ത്രീയമായ കൃഷി ചെയ്യല്‍, തേങ്ങയുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനം ഇളനീര്‍ പ്രചാരണം, വെളിച്ചെണ്ണയുടെ നിര്‍മ്മാണവും വിപണനവും തുടങ്ങി തേങ്ങയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും സംഘങ്ങളെയാകും ബോര്‍ഡ് ഏല്പിക്കുക. കേന്ദ്രസര്‍ക്കാരിന്റെ വരുംകാല പദ്ധതികള്‍ക്കും ഈ സംഘങ്ങളെ ബോര്‍ഡ് ഉപയോഗിക്കുമെന്നും സൂചനയുണ്ട്. ഉത്പാദകസംഘത്തിലെ എല്ലാ അംഗങ്ങള്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കുന്ന തരത്തിലാണ് നാളികേര വികസന ബോര്‍ഡ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓരോ ഗ്രാമത്തിലെയും അടിസ്ഥാന നാളികേര സംരക്ഷകസ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് സംഘങ്ങളെ നിലനിര്‍ത്താന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നത്.


തേങ്ങയുടെയും വെളിച്ചെണ്ണയുടെയും മേന്മകളെക്കുറിച്ച് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍ വിശദമായി ജനങ്ങളില്‍ എത്തിക്കാനും അതുവഴി റബ്ബറിന്റെ സ്ഥാനത്ത് പഴയപടി നാളികേരത്തെ പ്രതിഷ്ഠിക്കാനും ബോര്‍ഡ് ലക്ഷ്യമിടുന്നു. പ്രഖ്യാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമപ്പുറത്ത് പദ്ധതി കൃത്യമായി നടപ്പില്‍ വരുത്താനാണ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.ജോസിന്റെ നേതൃത്വത്തില്‍ പദ്ധതി കാര്യങ്ങള്‍ നീക്കുന്നത്.


തെങ്ങില്‍ക്കയറാന്‍ ആളെക്കിട്ടാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചങ്ങാതിക്കൂട്ടം രൂപവത്കരിക്കാനുള്ള പദ്ധതിക്കും എല്ലായിടത്തും തുടക്കമായി. 5000 പേരെയാണ് ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി പരിശീലനം നല്‍കി തെങ്ങുകയറാന്‍ പഠിപ്പിക്കുന്നത്. ആറുദിവസമാണ് തെങ്ങുകയറ്റയന്ത്രത്തില്‍ പരിശീലനം നല്‍കുക. പരിശീലനത്തിന് എത്തുന്നവര്‍ക്ക് ദിവസേന 150 രൂപ വേതനം നല്‍കും. ഒപ്പം ഒരുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും നാളികേര വികസന ബോര്‍ഡിന്‍േറതായി ഏര്‍പ്പെടുത്തും. ഇതാദ്യമായാണ് നാളികേര വികസന ബോര്‍ഡ് ഇത്തരം ആകര്‍ഷകമായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ