Pages

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസത്തിന്;സര്‍ക്കാര്‍ നടപടിതുടങ്ങി !!

പാലക്കാട്: തോട്ടങ്ങളുടെ അഞ്ചുശതമാനംഭൂമി ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ബജറ്റ്പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ നടപടിതുടങ്ങി.പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നത് കണക്കിലെടുക്കാതെയാണിത്. നെല്ലിയാമ്പതിയിലെയും മൂന്നാറിലെയും തോട്ടം മേഖലകളില്‍ നടക്കുന്ന അനധികൃത കൈയേറ്റങ്ങള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും ഒത്താശചെയ്യുന്നതിനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ആരോപണമുണ്ട്.

ബജറ്റ്‌സമ്മേളനത്തില്‍ മന്ത്രി കെ.എം. മാണിയാണ് തോട്ടങ്ങളിലെ അഞ്ചുശതമാനംഭൂമി ടൂറിസം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് പ്രഖ്യാപിച്ചത്. കൃഷി നഷ്ടത്തിലാണെന്നുപറഞ്ഞ് തോട്ടമുടമകള്‍ നല്‍കിയ നിവേദനത്തിന്റെ മറപിടിച്ചാണ് നിര്‍ദേശം കൊണ്ടുവന്നത്. നെല്ലിയാമ്പതിയിലും മൂന്നാറിലും കൃഷി യാവശ്യങ്ങള്‍ക്ക് നല്‍കിയ തോട്ടങ്ങളില്‍ റിസോര്‍ട്ടുകള്‍ പണിത് ടൂറിസം ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ ഉപയോഗിക്കുന്നത് വനംവകുപ്പ് കണ്ടെത്തിയിരുന്നു. കേന്ദ്ര വനംസംരക്ഷണ നിയമത്തിന് വിരുദ്ധമായ ഇത്തരം നടപടികള്‍ക്കെതിരെ വനംവകുപ്പിന്റെ നടപടിയെത്തുടര്‍ന്ന് നിരവധി റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടിക്കുകയും എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ബജറ്റില്‍ അഞ്ചുശതമാനംഭൂമി ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞപ്പോള്‍ത്തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വനം-റവന്യു മന്ത്രിമാര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. നിയമം നടപ്പാക്കുന്നതിനുമുമ്പ് വിശദമായ ചര്‍ച്ച നടത്തുമെന്ന് മന്ത്രിമാര്‍തന്നെ അറിയിച്ചെങ്കിലും കാര്യമായൊന്നും നടന്നിട്ടില്ലെന്നാണ് പറയുന്നത്.

എന്നാല്‍, ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തില്‍ പി.കെ. ഗുരുദാസന്‍, രാജുഎബ്രഹാം, സാജുപോള്‍, കെ. കുഞ്ഞിരാമന്‍ എന്നീ എം.എല്‍.എ.മാരുടെ ചോദ്യത്തിന് (നക്ഷത്രചിഹ്നമിട്ട ചോദ്യം നമ്പര്‍-400) റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ മറുപടിയില്‍ തോട്ടങ്ങളുടെ അഞ്ചുശതമാനംഭൂമി ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നടപടിതുടങ്ങിയെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്.

'2004ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 82-ാം വകുപ്പുപ്രകാരം നിശ്ചയിച്ച ഭൂപരിധിയില്‍ കവിഞ്ഞുള്ള ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചുള്ള ഒഴിവാക്കലുകളില്‍ കശുമാവിന്‍തോട്ടങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം ഒഴിവാക്കിയ ഭൂമിയുടെ ഉടമസ്ഥന് പ്രസ്തുതഭൂമിയുടെ 5 ശതമാനത്തില്‍ക്കവിയാത്ത ഭൂമി ഉദ്യാനകൃഷി, വാനിലകൃഷി,ഔഷധസസ്യകൃഷി, മറ്റു കാര്‍ഷികവിള, വിനോദ സഞ്ചാര പദ്ധതിയില്‍പ്പെടുത്തി റിസോര്‍ട്ടുകള്‍ നിര്‍മിക്കാം' എന്നാണ് മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് തോട്ടമെന്ന നിലയില്‍ 4,88,138.80 ഏക്കര്‍ ഭൂമിയുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പുതിയതീരുമാനം നടപ്പായാല്‍ 24,406.9 ഏക്കര്‍ കൃഷിഭൂമി സംസ്ഥാനത്ത് ഇല്ലാതാവും.

നെല്ലിയാമ്പതിയിലും മൂന്നാറിലുമുള്ള നിരവധി എസ്റ്റേറ്റുകള്‍ക്കെതിരെ അനധികൃതമായി റിസോര്‍ട്ട് നിര്‍മിച്ചതിന്റെ പേരില്‍ വനംവകുപ്പ് നിരവധികേസുകള്‍ എടുത്തിട്ടുണ്ട്. നെല്ലിയാമ്പതിയില്‍ വനംവകുപ്പ് പാട്ടത്തിനുനല്‍കിയ എസ്റ്റേറ്റുകളിലും വന്‍തോതില്‍ റിസോര്‍ട്ട് നിര്‍മാണം നടന്നിരുന്നു. ഇതിനെതിരെയും വനംവകുപ്പ് നടപടിയെടുത്തിരുന്നു. എന്നാല്‍, പുതിയ നിയമം നിലവില്‍വന്നതോടെ ടൂറിസം ആവശ്യങ്ങള്‍ക്ക് കൃഷിഭൂമിയുപയോഗിച്ചു എന്ന പേരിലുള്ള എല്ലാ നടപടികളും അപ്രസക്തമാവുമെന്നാണ് പറയുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ