Pages

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

വരുന്നോ തെങ്ങില്‍ കയറാം !!!

തെങ്ങ് കയറാന്‍ ആളില്ല! അഥവാ കിട്ടിയാല്‍ തന്നെ മിനിമം 50 രൂപ മുതല്‍ തെങ്ങുകയറ്റക്കൂലിയും കൊടുക്കണം. തൊഴിലറിയാവുന്നവരെ എന്തുത്യാഗവും സഹിച്ച് പാറശ്ശാലയില്‍ പോയി കാറില്‍ കൊണ്ടുവന്ന് സല്‍ക്കരിച്ച്... അഞ്ച് തെങ്ങുള്ള നഗരവാസിക്ക് കിട്ടുന്ന തേങ്ങയെക്കാള്‍ ചെലവാണ് തേങ്ങവെട്ടാന്‍!. എന്നാല്‍ ഒരു സന്തോഷവാര്‍ത്ത തിരുവനന്തപുരം നിവാസികളെ കാത്തിരിക്കുന്നുണ്ട്. നാളികേര വികസന ബോര്‍ഡിന്റെ 'തെങ്ങിനെ സ്‌നേഹിക്കും ചങ്ങാതിക്കൂട്ടം' എന്ന യന്ത്രമുപയോഗിച്ചുള്ള തെങ്ങുകയറ്റ പരിശീലന പരിപാടി ആനയറയിലെ മേഖലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നു.

പാഠ്യപദ്ധതിയില്‍ തെങ്ങുകയറ്റം, തേങ്ങയിടല്‍, മണ്ട വൃത്തിയാക്കല്‍, കീടരോഗനിയന്ത്രണത്തിനായി മരുന്നു തളിക്കല്‍, കൃത്രിമ പരാഗണസങ്കരണ വിദ്യ, കേര സംരക്ഷണോപായങ്ങള്‍, കരിക്ക്, തേങ്ങ, വിത്തുതേങ്ങ എന്നിവ തിരിച്ചറിയല്‍, വെട്ടിയിറക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.18 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്കാണ് പരിശീലനം. പരിശീലനത്തിന് ആണ്‍പെണ്‍ ഭേദമില്ല. ആറുദിവസം കൊണ്ട് ആര്‍ക്കുവേണമെങ്കിലും തെങ്ങില്‍ കയറാം. പരിശീലനാര്‍ഥികള്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ, സ്റ്റൈപന്റ്, ട്രാക്ക് സ്യൂട്ട്, തെങ്ങുകയറ്റയന്ത്രം എന്നിവ സൗജന്യമായി നല്‍കും.

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിപാടിയില്‍ പരിശീലനം നേടുന്നവര്‍ക്ക് പ്രോത്സാഹനമായി 'കേരസുരക്ഷ ഇന്‍ഷുറന്‍സ് പോളിസി'യുണ്ട്. ഇത് ഒരു വര്‍ഷത്തേക്ക് സൗജന്യമായിരിക്കും. ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ലഭിക്കുന്ന ആനുകൂല്യം ഇങ്ങനെയാണ്.ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ അപകടമരണം അല്ലെങ്കില്‍ ജോലിചെയ്ത് ജീവിക്കാനാവാത്ത അംഗവൈകല്യത്തിന് ഒരുലക്ഷം, അംഗവൈകല്യത്തിന് മാത്രം 50,000, ചികിത്സാ ചെലവുകള്‍ 10,000, ആംബുലന്‍സ് വാടക 500, തൊഴില്‍ നഷ്ടപരിഹാര വേതനം 3000, ആസ്പത്രിയില്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് 750, മരണാനന്തര ചെലവുകള്‍ 2500..പരിശീലനത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നറിയാം.

വിലാസം: നാളികേര വികസന ബോര്‍ഡ്, ഫീല്‍ഡ് ഓഫീസ്, അഗ്രിക്കള്‍ച്ചറല്‍ അര്‍ബന്‍, ഹോള്‍ സെയില്‍ മാര്‍ക്കറ്റ്, ആനയറ പി.ഒ., തിരുവനന്തപുരം-695029.
വിവരങ്ങള്‍ക്ക് ഫോണ്‍: 0471- 2447006, 9496145812.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ