Pages

ഞായറാഴ്‌ച, ഓഗസ്റ്റ് 29, 2021

കരുതലായി 'സമുദ്ര'; മത്സ്യവിപണന സ്ത്രീ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് സര്‍വ്വീസ് ആരംഭിച്ചു ?

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യവിപണന സ്ത്രീ തൊഴിലാളികള്‍ക്കായി സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വ്വീസ് ആരംഭിച്ചു. മത്സ്യവിപണന മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, ഇവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മത്സ്യവിപണത്തെ ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീകള്‍ക്ക് സ്ഥിരമായി പൊതുഗതാഗതത്തെ ആശ്രയിക്കുകയെന്നത് പ്രയോഗികമല്ല. പുലര്‍ച്ചയാണ് മത്സ്യ ഹാര്‍ബറില്‍ എത്തേണ്ടി വരികയെന്നതും മത്സ്യവട്ടകയുമായി ബസില്‍ കയറേണ്ടി വരുമ്പോഴുണ്ടാകുന്ന തര്‍ക്കങ്ങളും ടാക്‌സി സര്‍വ്വീസ് ആശ്രയിക്കുമ്പോഴുണ്ടാകുന്ന പണച്ചെലവും ഇവര്‍ക്ക് മുന്നിലെ പ്രതിസന്ധികളാണ്. ഈ പ്രശ്‌നങ്ങള്‍ക്കാണ് സൗജന്യ ബസ് സര്‍വ്വീസിലൂടെ പരിഹാരമാവുന്നത്.- മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫിഷറീസ് വകുപ്പും, കെ. എസ്. ആര്‍. ടി. സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 3 ലോഫ്‌ളോര്‍ ബസുകള്‍ കെഎസ്ആര്‍ടിസി അനുവദിച്ചിട്ടുണ്ട്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്കാണ് ബസുകള്‍ സര്‍വ്വീസ് നടത്തുക. മുന്‍കൂട്ടി തീരുമാനിച്ച റൂട്ടിലായിരിക്കും സര്‍വ്വീസുകള്‍. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയ വേളയില്‍ പരമാവധി 2 സര്‍വ്വീസുകളാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

24 പേര്‍ക്ക് യാത്രാ സൗകര്യം, അവരുടെ മല്‍സ്യ വട്ടകകള്‍ സൗകര്യ പ്രദമായി പുറത്തുനിന്നു തന്നെ ലോഡ് ചെയ്യാവുന്ന റോള്‍ പ്ലാറ്റ് ഫാം, ക്യാമറയിലുടെ നിരീക്ഷിച്ച് ഡ്രൈവര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകള്‍, മ്യൂസിക് സിസ്റ്റം എന്നീ സൗകര്യങ്ങളോടു കൂടിയതാണ് ബസുകള്‍.

മത്സ്യതൊഴിലാളി വനിതകളുടെ തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതി വളരെയധികം പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തനം മാതൃകയാക്കി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജില്ലകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ