Pages

വെള്ളിയാഴ്‌ച, ഒക്‌ടോബർ 23, 2015

റെഡ് ലേഡിയില്‍നിന്ന് കൈനിറയെ പണം ???



ഒരു കൃഷിയിലും നിഷീദിന് ഇത്ര ആദായം കിട്ടിയിട്ടില്ല. 'റെഡ് ലേഡി' പപ്പായ വിളഞ്ഞപ്പോള്‍ കൈനിറയെ പണം. മരം നിറയെ പപ്പായ കായ്ച്ചുനില്ക്കുന്ന ഈ കൗതുകക്കാഴ്ച കാണാനും ആളുകള്‍ നിഷീദിന്റെ വീട്ടിലെത്തുന്നു. കോഴിക്കോട് അന്നശ്ശേരി ഒഴുകില്‍ മീത്തല്‍ നിഷീദ് ഓട്ടോ െ്രെഡവറാണ്. ഒപ്പം കൃഷിയുമുണ്ട്.

മൂന്നേക്കര്‍ പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിചെയ്യുന്നുണ്ട്. മാതൃഭൂമി കാര്‍ഷികരംഗത്തില്‍ വന്ന റെഡ് ലേഡി പപ്പായകൃഷിയുടെ വിജയകഥ വായിച്ചാണ് ഇതിന്റെ വിത്ത് അന്വേഷിച്ച് നടന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വിത്ത് കിട്ടാനുണ്ടെങ്കിലും നല്ല വിലയാണ്. പോയി വാങ്ങുകയും വേണം. ഇതിനിടയിലാണ് വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തിലെ നഴ്‌സറിയില്‍നിന്ന് തൈകള്‍ കിട്ടിയത്.

50 തൈ വാങ്ങി നട്ടു. കനത്ത വിളവായിരുന്നു. ഒരു മരത്തിന് ഒന്നിച്ച് 30-35 പപ്പായ കായ്ച്ചു. ചെറുതായി പഴുക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഇതെല്ലാം വിറ്റ് കാശാക്കി.

രണ്ടടി വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്താണ് തൈകള്‍ നട്ടത്. നല്ല വെയില്‍ ആവശ്യമാണ്. പത്തു കിലോ ചാണകപ്പൊടിയും രണ്ടു കിലോ എല്ലുപൊടിയും ഓരോ കുഴിയിലും ഇട്ട് മണ്ണുമായി ചേര്‍ത്തു. തൈകള്‍ തളിര്‍ത്തപ്പോള്‍ നന്നായി നനച്ചു. വൈകുന്നേരം ഒരുനേരം മാത്രമാണ് നന. 8-9 മാസമാകുമ്പോള്‍ കായ്ക്കാന്‍ തുടങ്ങി. ഒരാളുടെ ഉയരത്തില്‍ വളരുന്ന റെഡ് ലേഡി തൈയില്‍ നിലത്തുനിന്ന് രണ്ടടി ഉയരത്തില്‍നിന്നുതന്നെ പപ്പായ പിടിക്കാന്‍ തുടങ്ങി. മുകളറ്റംവരെ മരത്തില്‍ ചുറ്റുമായി നിറയെ പപ്പായ.

ചെറുതായി പഴുക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ഇവ പറിച്ച് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചു. പപ്പായയ്ക്ക് കറുപ്പുനിറവും പോറലുകളും വരാതിരിക്കാനാണിത്. നല്ല പഴുപ്പായപ്പോള്‍ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ടുപോയി കൊടുത്തു. കിലോയ്ക്ക് 25 രൂപ തോതിലായിരുന്നു വില്പന. അധികം കീടബാധയൊന്നും ഉണ്ടായിട്ടില്ല. റെഡ് ലേഡിയില്‍ നാലുകൊല്ലം വിളവുകിട്ടുമെന്ന് നിഷീദ് പറയുന്നു.കൂടുതല്‍ സ്ഥലത്ത് പപ്പായകൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിഷീദ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ