Pages

വെള്ളിയാഴ്‌ച, ജൂൺ 08, 2012

June -5 World environmental day !

പാലക്കാട്: കെ.എല്‍ 49 എ 8785 എന്ന ഓട്ടോറിക്ഷയിലാണ് കയറുന്നതെങ്കില്‍ കുറേ മരത്തൈകളും വെള്ളവും കണ്ട് അദ്ഭുതപ്പെടേണ്ട. കാരണം, യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുക മാത്രമല്ല ഈ ഓട്ടോറിക്ഷാ ഡ്രൈവറുടെ ദൗത്യം. യാത്രക്കാരെ ഇറക്കി തിരിച്ച് വരുന്ന വഴി മരങ്ങളില്ലാത്ത ഏതെങ്കിലും റോഡോരത്ത് ഈ വാഹനം നില്‍ക്കും. മരത്തൈകള്‍ ഒന്നൊന്നായി നട്ട് നനച്ച ശേഷമാവും പിന്നീടുള്ള യാത്ര.
പിന്നീട് ദിവസവും ഇവിടേക്കെത്തും; നട്ട് പിടിപ്പിച്ച ചെടി വെള്ളമൊഴിച്ച് വളര്‍ത്താന്‍.പാലക്കാട് തേങ്കുറിശ്ശി കരിപ്പാന്‍കുളങ്ങര ശ്യാംകുമാറിന്റെ ജീവിതയാത്ര ഇങ്ങനെയൊക്കെയാണ്. പാതയോരങ്ങളില്‍ അയ്യായിരത്തിലധികം തണല്‍മരങ്ങള്‍ നട്ട് സംരക്ഷിക്കുന്നുണ്ട് ഇദ്ദേഹം. പത്ത് പുത്രന്മാര്‍ക്ക് തുല്യമാണ് ഒരു മരമെന്ന് ശ്യാംകുമാര്‍ വിശ്വസിക്കുന്നു. 15 വര്‍ഷം മുമ്പ് വനംവകുപ്പില്‍ വാച്ചറായി താല്‍ക്കാലിക ജോലി ലഭിച്ചപ്പോഴാണ് മരങ്ങള്‍ നട്ടു പിടിപ്പിക്കണമെന്ന ആഗ്രഹം മനസ്സില്‍ കുടിയേറിയത്. സൈക്കിളില്‍ പത്രവില്‍പന നടത്തി ഉപജീവനം നടത്തിയ പത്തുവര്‍ഷവും പാതയോരങ്ങളില്‍ ഉങ്ങ് വെച്ച് പിടിപ്പിച്ചിരുന്നു. തേങ്കുറുശ്ശി-കൊടുവായൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലും പാലക്കാട്-ഒറ്റപ്പാലം റൂട്ടിലും മരങ്ങള്‍ നട്ടിട്ടുണ്ട്.
ഇതിനുപുറമെ വനംവകുപ്പിന്റെ വഴിയോരതണല്‍ പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ മുതല്‍ വണ്ണാമട, എരുത്തേമ്പതി, മേനോമ്പാറ വരെയുള്ള പത്ത് കിലോമീറ്റര്‍ ഭാഗത്തും തണല്‍ വൃക്ഷങ്ങള്‍ നട്ടു. ഉങ്ങ്, വാക, വേപ്പ്, പൂവരശ്, ഞാവല്‍, മണിമരുത്, മേയ് ഫ്ളവര്‍ എന്നിവയാണ് നടുന്നത്. ജസ്റ്റിസ് കെ. സുകുമാരന്റെ നിര്‍ദേശ പ്രകാരം ഹൈകോടതിക്ക് സമീപത്തെ മംഗളവനത്തില്‍ മുള്ളുവേങ്ങയും നട്ടിട്ടുണ്ട്.
രണ്ടുവര്‍ഷം മുമ്പ് വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന വരുമാനത്താലാണ് കുടുംബചെലവും മരം നടുന്നതിനുള്ള ചെലവും കണ്ടെത്തുന്നത്. ഓട്ടോയുടെ പിന്നില്‍ ശ്യാംകുമാറിന്റെ ജീവിതലക്ഷ്യം വായിച്ചെടുക്കാം-'മരം ഒരു വരം'.ഒന്നരപതിറ്റാണ്ടായി മണ്ണിനേയും മരങ്ങളേയും പരിപാലിച്ച് കഴിയുന്ന ശ്യാംകുമാറിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2010-11 ലെ ഹരിതവ്യക്തി പുരസ്കാരം ലഭിച്ചു. അരലക്ഷം രൂപയുടെ അവാര്‍ഡ്തുക തണല്‍മരം വളര്‍ത്തല്‍ വ്യാപിപ്പിക്കാന്‍ ഉപയോഗിക്കാമെന്ന സന്തോഷത്തിലാണ് ഈ 43കാരന്‍. ഓയിസ്ക ഇന്റര്‍ നാഷനല്‍ ഏര്‍പ്പെടുത്തിയ പരിസ്ഥിതി പുരസ്കാരവും ലഭിച്ചു. ഭാര്യ സജിതയും മക്കളായ സായൂജും സഞ്ജനയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സഹായികളായി കൂടെയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ