Pages

വെള്ളിയാഴ്‌ച, ജൂൺ 29, 2012

കര്‍ഷക സബ്‌സിഡി നേരിട്ടു നല്‍കല്‍ അക്കൗണ്ട് വേണമെന്ന് നിബന്ധന !!

പാലക്കാട്: രാസവളത്തിനുള്‍പ്പെടെ കര്‍ഷകര്‍ക്കുള്ള വിവിധസബ്‌സിഡികള്‍ നേരിട്ടുനല്‍കുന്നതിന് ദേശസാത്കൃത-പുതുതലമുറ ബാങ്കുകളില്‍ അക്കൗണ്ട്‌വേണമെന്ന് കൃഷിവകുപ്പ്. കര്‍ഷക രജിസ്‌ട്രേഷന്റെഭാഗമായി നല്‍കിയ അപേക്ഷയിലാണ് ബാങ്ക്അക്കൗണ്ട് സംബന്ധിച്ച നിബന്ധനവെച്ചിരിക്കുന്നത്.
കേരളത്തിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും പ്രാഥമിക സഹകരണസംഘങ്ങളിലാണ് അക്കൗണ്ട് എന്നതിനാല്‍ പുതിയനിബന്ധന കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കര്‍ഷക രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. കര്‍ഷകന്റെ പൂര്‍ണവിവരങ്ങളും ബാങ്ക്അക്കൗണ്ടിന്റെയും വിവിധ വിളകളുടെ വിസ്തീര്‍ണവുമാണ് അപേക്ഷയില്‍ ചേര്‍ക്കേണ്ടത്. ഇതില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ ബാങ്കിന്റെ ആര്‍.ടി.ജി.എസ്., ഐ.എഫ്.എസ്.സി., എം.ഐ.സി.ആര്‍. കോഡ് എന്നിവ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണ ദേശസാത്കൃതബാങ്കുകള്‍ക്കും പുതുതലമുറ ബാങ്കുകള്‍ക്കും മാത്രമാണ് ഈ കോഡുകളുള്ളത്. സഹകരണസംഘങ്ങള്‍ക്ക് ഇത്തരം കോഡുകളില്ല. സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങളിലാണ് അക്കൗണ്ടുള്ളത്. ഇതുവഴിയാണ് സപ്ലൈകോ നെല്ലിന്റെ താങ്ങുവില നല്‍കുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചെക്ക് നല്‍കുന്നത് സംഘങ്ങളിലെ അക്കൗണ്ട്‌വഴിയാണ്. എന്നാല്‍, സബ്‌സിഡി നേരിട്ടുനല്‍കുന്നതില്‍നിന്നുമാത്രം സഹകരണസംഘങ്ങളെ ഒഴിവാക്കിയതിനുപിന്നില്‍ ദുരൂഹതയുണ്ട്.


പുതിയ നിബന്ധനപ്രകാരം മുഴുവന്‍ കര്‍ഷകരും ദേശസാത്കൃതബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കണം. ഇതിന് ഏറെ സമയം വേണ്ടിവരും. കര്‍ഷകന് പണച്ചെലവും വരും. ഒന്നാംവിളയ്ക്കുള്ള വളം സബ്‌സിഡി നല്‍കുന്നതില്‍ കൃഷി ഡയറക്ടറേറ്റില്‍നിന്ന് വ്യക്തമായ ഉത്തരംകിട്ടാത്ത സ്ഥിതിയില്‍ ബാങ്ക്അക്കൗണ്ട് സംബന്ധിച്ചുള്ള വ്യവസ്ഥ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. സഹകരണസംഘങ്ങളില്‍ അക്കൗണ്ടുള്ളവര്‍ക്കും സബ്‌സിഡി നേരിട്ടുനല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

1 അഭിപ്രായം: