Pages

വെള്ളിയാഴ്‌ച, മാർച്ച് 23, 2012

ഫലവൃക്ഷം ഏതുണ്ട്, ഇവിടെ ഇല്ലാത്തത്‌

വൃക്ഷസ്‌നേഹം ഫലവൃക്ഷങ്ങളിലേക്ക് ആവാഹിച്ചയാളാണ് മുക്കത്തിനടുത്ത് കാരശ്ശേരി ആറ്റുപുറത്ത് ഹുസ്സന്‍. പഴവൃക്ഷങ്ങളുടെ പ്രചാരകന്‍. ചാക്കില്‍വളര്‍ത്തി ഒട്ടുമിക്ക ഫലവൃക്ഷങ്ങളെയും വിളയിച്ചയാള്‍. നന്നെന്ന് ഉറപ്പായ പഴങ്ങള്‍ക്ക് മാത്രമേ ഹുസ്സന്റെ കരള് കവരാനാവൂ. അന്യനാട്ടില്‍ നിന്നെത്തിക്കുന്ന പഴത്തൈകള്‍ നട്ടുവളര്‍ത്തി ഗുണഗണങ്ങളില്‍ തൃപ്തിയായാല്‍ അത് നാടാകെ എത്തിക്കാനുള്ള പ്രയത്‌നമാകും പിന്നെ. അങ്ങനെ ഹുസ്സന്റെ 65 സെന്റില്‍ വളര്‍ന്ന് നാട് കീഴടക്കിക്കഴിഞ്ഞു പലജാതി ഫലവൃക്ഷങ്ങള്‍.
തനി നാടന്‍ മുതല്‍ മലേഷ്യ, ചൈന, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം അതിഥികളുണ്ട്. ജമൈക്ക, കാനഡ, ഘാന, ശ്രീലങ്ക, ഇസ്രായേല്‍, പാകിസ്താന്‍... പട്ടിക നീളുന്നു. ചെടി കൃഷിയിടത്തിലെത്തിയാല്‍ പിന്നെ പരീക്ഷണകാലമാണ്. വംശവര്‍ധനയുടെ പലവഴികളിലൂടെ. ബഡ്ഡിങ്ങും ലെയറിങ്ങും ഗ്രാഫ്റ്റിങ്ങും ഇതില്‍പ്പെടും. പഴസ്‌നേഹികള്‍ക്ക് മലേഷ്യന്‍ പഴങ്ങളോടുള്ള പ്രത്യേകസ്‌നേഹം ഹുസ്സനുമുണ്ട്. റമ്പുട്ടാന്‍, മാങ്കോസ്റ്റിന്‍, ഫിലോസാന്‍, ഡുരിയാന്‍, കാരമ്പോള, ബരാബ, ചാമ്പ..... ഇങ്ങനെ നീളുന്നു മലേഷ്യക്കാരുടെ പേരുവിവരം.
ചൈനയില്‍ നിന്നാണ് പേരയടക്കമുള്ള വിളകള്‍. അടിമുടി വയലറ്റില്‍ കുളിച്ച ചൈനീസ് പേരയ്ക്ക് പുറമെ തായ്‌ലന്‍ഡ് റെഡ്, ബംഗ്ലാദേശ് പേര, മുന്തിരി പേര, സ്‌ട്രോബറി പേര, ലക്‌നൗ ഫൈവ്, അലഹാബാദ് സഫേദ, കുരുവില്ലാ പേര, കിലോ പേര എന്നിങ്ങനെ നീളുന്നു പേരനിര. ബാങ്കോക്കില്‍ നിന്നെത്തിയതാണ് ചാമ്പകള്‍ (വാട്ടര്‍ ആപ്പിള്‍). മേലാകെ ചെമപ്പണിഞ്ഞവര്‍ ചാമ്പ റെഡ്. ചുവടറ്റത്ത് ചോരപ്പാടുള്ള ഇരട്ടനിറക്കാര്‍. കടും വയലറ്റാണൊരുകൂട്ടരുടെ നിറക്കൂട്ട്. വെള്ളപാണ്ടന്‍ ഇലയുള്ള ചെടിയില്‍ പച്ചത്തുടുപ്പന്‍ പഴങ്ങള്‍. മൂപ്പെത്തിയാല്‍ വെണ്‍മ നിറയും ഉടലിനുടമകള്‍. പിങ്കിന്റെ സൗന്ദര്യത്തില്‍ നീരാടിയവര്‍ ഒരുപറ്റം. പഴത്തിനൊപ്പം വിത്തുള്ളവരും ഇല്ലാത്തവരുമുണ്ട് ഇവരില്‍. മനോഹരമായ പൂക്കള്‍ രുചിയേറുന്ന പഴങ്ങള്‍ക്ക് വഴിമാറുന്ന മലയന്‍ ആപ്പിളാണ് ഇതേഗണത്തില്‍ വരുന്ന മറ്റൊരു പഴവിള.
നാരകമാണ് മറ്റൊരു ജനപ്രിയര്‍. അതില്‍ത്തന്നെ നിറഞ്ഞുകായ്ക്കുന്ന ബുഷ് ഓറഞ്ച്, തൊലിയടക്കം തിന്നാവുന്ന സാലഡ് ഓറഞ്ച്, പുളിയെ മധുരംകൊണ്ട് കീഴടക്കുന്ന നാഗ്പുര്‍ ഓറഞ്ച്, മധുരത്തിലും പുളിയിലും മിതവാദിയായ മുസമ്പി, ബബ്ലൂസ്, ഗണപതി നാരങ്ങ, ചെറുനാരകം... എല്ലാവരും കേമര്‍.
പുതിയൊരു ചെടിയെക്കുറിച്ചറിഞ്ഞാല്‍ അത് സ്വന്തമാക്കാനുള്ള വെമ്പലാണ് പിന്നെ. അങ്ങനെ ഒപ്പം കൂട്ടിയതാണ് മിറക്കിള്‍ ഫ്രൂട്ടെന്ന ഘാനക്കാരനെ. കഴിക്കുന്ന പുളിയുള്ളതെന്തും മധുരമാക്കുന്ന രസതന്ത്രം അറിയുന്ന പഴവിള. പ്രമേഹ, കീമോ തെറാപ്പി പരിചരണങ്ങളില്‍ ഏറെ സാധ്യതകളുള്ളതാണിത്. 25,000 രൂപ റൊക്കം നല്‍കിയതോടെയാണ് ഈ കുഞ്ഞന്‍ചെടി കൂടെപ്പോന്നത്. ഫലവൃക്ഷങ്ങളായ മാവും പ്ലാവും ഞാവലും നെല്ലിയും അത്തിയും കശുമാവും കുടമ്പുളിയും ഇലുമ്പിയും ലിച്ചിയും വെണ്ണപ്പഴവും മുട്ടപ്പഴവും തുടങ്ങി പഴവൃക്ഷങ്ങളുടെ ഒരു നിരതന്നെയുണ്ട് ഹുസ്സന്റെ പരീക്ഷണത്തോട്ടത്തില്‍. അന്യനാട്ടില്‍ നിന്നെത്തുക മാത്രമല്ല കടല്‍ കടക്കുകയും ചെയ്തിട്ടുണ്ട് ഹുസ്സന്റെ അരുമകള്‍. സ്ഥലപരിമിതിയുള്ളതിനാല്‍ വിളകള്‍ക്കെല്ലാം ചാക്കുവാസമാണ് ചിട്ട. മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേര്‍ന്നതാണ് തൈ നടാനുള്ള പോട്ടിങ് മിശ്രിതം. രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് തൈകള്‍ കായ്ക്കും. പഴവൃക്ഷങ്ങള്‍ വിളയാന്‍ പ്ലാസ്റ്റിക് ചാക്കോ ദീര്‍ഘായുസ്സുള്ള പോളിത്തീന്‍ കവറോ മതിയെന്ന് തെളിയിക്കുകയാണ് ഹുസ്സന്‍.

വീടിന്റെ മട്ടുപ്പാവിലടക്കം നേരിട്ട് വെയില്‍ കിട്ടുന്ന എവിടെയും ഇവ വെക്കാം. മാവ്, സപ്പോട്ട, ബുഷ് ഓറഞ്ച്, ചാമ്പ, കാരമ്പോള, സാലഡ് ഓറഞ്ച്, ബറാബ, പേര തുടങ്ങി ഒട്ടുമിക്ക പഴങ്ങളും ചാക്കുവാസത്തിന് യോജ്യരെന്ന് കണ്ടെത്തിക്കഴിഞ്ഞു.
ഇഷ്ടപഴം അവശ്യകാലത്ത് വിളയിക്കുന്ന പരീക്ഷണത്തിലാണ് ഹുസ്സനിപ്പോള്‍. മഴക്കാലത്ത് മൂപ്പെത്തുന്ന ചക്ക നശിക്കുന്നതാണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചത്. ഡിസംബറില്‍ ചക്ക വിളവെടുക്കാവുന്ന വിധമാണ് പരീക്ഷണം. മുട്ടന്‍ വരിക്കയും തേന്‍വരിക്കയും താമരച്ചക്കയും കുരുവും വിളഞ്ഞിയുമില്ലാത്ത ചക്കയുമെല്ലാം പരീക്ഷണങ്ങളില്‍ അകമ്പടിക്കാരായി. ഏഴ് വര്‍ഷമായി ഹുസ്സന്‍ കൃഷിപരീക്ഷണങ്ങളില്‍ സജീവമായിട്ട്. പരീക്ഷണ വിജയങ്ങള്‍ കൃഷിസ്‌നേഹികളിലെത്തിക്കാന്‍ കാരശ്ശേരിയില്‍ നഴ്‌സറിയുണ്ട്. അതുവഴിയെത്തുന്ന ആദായത്തില്‍ ഒരു വിഹിതമാണ് പരീക്ഷണങ്ങളുടെ മുതല്‍മുടക്ക്. ഭാര്യ മുബഷീറയുടെ പിന്തുണയ്‌ക്കൊപ്പം മക്കളായ അഷിതയുടെയും അജ്മലിന്റെയും അമീനയുടെയും പ്രോത്സാഹനവും വളക്കൂറാകുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447109960, 9745332055.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ