Pages

വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

വിലയില്ല പൈനാപ്പിളിന്‌ !!


എല്ലാ പഴങ്ങള്‍ക്കും വിലയുണ്ട്‌. പൈനാപ്പിള്‍ ഒഴികെ! വേനല്‍ക്കാലമായതോടെ പഴങ്ങളായ പഴങ്ങളുടെ വിലയുടെ ഗ്രാഫ്‌ കുത്തനെ ഉയര്‍ന്നപ്പോഴും നമ്മുടെ സ്വന്തം പൈനാപ്പിളിന്‌ എന്നും കരച്ചിലാണ്‌. വേനല്‍ കടുക്കുമ്പോള്‍ വില കുടുമെന്ന്‌ പൈനാപ്പിള്‍ കര്‍ഷകര്‍ സ്വപ്‌നം കണ്ടിരുന്നു. പക്ഷേ ഉത്തരേന്ത്യയില്‍ അതിശൈത്യം പിടിമുറുക്കിയതോടെ പൈനാപ്പിളിന്‌ കച്ചവടം കുറഞ്ഞ്‌ വിലയും താഴ്‌ന്നു. അതോടെ സ്വപ്‌നവും പൊലിഞ്ഞു. പൈനാപ്പിളിന്‌ ഇന്നലെ വിപണി വില 11 രൂപയാണ്‌. പഴത്തിനും പച്ചയ്‌ക്കും.
മറ്റുപഴങ്ങള്‍ വാങ്ങാന്‍ കടയില്‍ തിരക്കുമുണ്ട്‌. പക്ഷെ അവിടെയും പൈനാപ്പിളിന്‌ പ്രിയം കുറവ്‌. കേരളത്തിലെ വന്‍കിട നഗരങ്ങളില്‍ ഏതാനും നാള്‍ മുമ്പ്‌ വിറ്റഴിച്ചിരുന്നതിന്റെ പകുതി മാത്രമാണ്‌ ഇപ്പോള്‍ വിറ്റഴിയുന്നുളളൂവെന്നാണ്‌ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ നിന്നുളള വിവരം.

ഉല്‍പാദനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധിച്ചതോടെ വിപണിയില്‍ പൈനാപ്പിള്‍ സുലഭമാകാന്‍ കാരണമായി. ഇതും വിലകുറയാന്‍ കാരണമാക്കി.ഉല്‍പാദന ചെലവ്‌ അടുത്തിടെ വര്‍ദ്ധിച്ചത്‌ പൈനാപ്പിളിന്‌ തിരിച്ചടിയായിട്ടുണ്ട്‌. ഒരു കിലോയ്‌ക്ക് 15 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ പൈനാപ്പിള്‍ കൃഷി ചെയ്‌തിട്ട്‌ പ്രയോജനമില്ലെന്നാണ്‌ കര്‍ഷകരും കൃഷി വിദഗ്‌ധരും വ്യക്‌തമാക്കുന്നത്‌. ആ പശ്‌ചാത്തലത്തിലാണ്‌ ഇപ്പോള്‍ 11 രൂപയ്‌ക്ക് കച്ചവടം നടക്കുന്നത്‌. ഇത്‌ തോട്ടങ്ങളില്‍ നിന്ന്‌ കച്ചവടക്കാര്‍ കൃഷിക്കാര്‍ക്ക്‌ നല്‍കുന്ന വിലയാണ്‌. റീട്ടെയ്‌ല്‍ വിപണയില്‍ 15 മുതല്‍ 20 രൂപ വരെയാകും.

പ്രതിദിനം 9 ടണ്ണിന്റെ നൂറു ലോഡ്‌ പൈനാപ്പിള്‍ കേരളത്തില്‍ നിന്ന്‌ അന്യസംസ്‌ഥാനങ്ങളിലേക്ക്‌ കയറിപോകുന്നുണ്ട്‌. നിലവില്‍ ഇതിന്റെ പകുതി ലോഡാണ്‌ കയറ്റി അയക്കുന്നതെന്നാണ്‌ വിപണിവൃത്തങ്ങള്‍ നല്‍കുന്ന സുചന. മറ്റു പഴങ്ങളില്‍ ആപ്പിളിന്‌ 100-130 രൂപയാണ്‌ കിലോവില, മുന്തിരിങ്ങ 60 മുതല്‍ 100 രൂപക്കും, ഓറഞ്ചിന്‌ 50-70 രൂപയുണ്ട്‌. വേനലായതോടെ തണ്ണിമത്തന്‍ വന്‍ തോതില്‍ കേരളത്തിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. കിലോയ്‌ക്ക് 10-12 രൂപയ്‌ക്കാണ്‌ റീട്ടെയ്‌ല്‍ വില്‍പന. പഴം വിപണിയില്‍ അന്യ സംസ്‌ഥാനക്കാര്‍ കസറുമ്പോള്‍ നാടന്‍ പൈനാപ്പിളിന്‌ ശനിദശ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ