Pages

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ !!

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ നിലവില്‍വരുന്നു. കാലക്രമത്തില്‍ കാര്‍ഷിക വായ്പകളും ആനുകൂല്യങ്ങളും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. കൃഷിഭവനുകളിലൂടെയുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ വിവിധ കാര്‍ഷിക സബ്‌സിഡികള്‍ ഇ-പെയ്‌മെന്റ് രീതിയില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കും. ആദ്യം വയനാട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കും.

ബാങ്കുകളുടെ കൂടി ആവശ്യം കണക്കിലെടുത്താണ് കര്‍ഷക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ കൃഷിവകുപ്പ് തയ്യാറായത്. കാര്‍ഷിക വായ്പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ദുരിതബാധിത പ്രദേശങ്ങളില്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ നല്‍കുന്ന കാലതാമസം, ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍ എന്നിവയുടെയൊക്കെ പ്രയോജനം യഥാര്‍ഥ കര്‍ഷകര്‍ക്കു മാത്രമായിരിക്കണം എന്നതാണ് ബാങ്കുകളുടെ ആവശ്യം. യഥാര്‍ഥ കര്‍ഷകരുടേതല്ലാത്ത ആത്മഹത്യകളും ദുരിതങ്ങളും കര്‍ഷക ദുരിതങ്ങളായി മാധ്യമങ്ങള്‍പെരുപ്പിച്ചു കാണിക്കുന്നത് നേരിടാന്‍ ഈ സംവിധാനത്തിനു കഴിയുമെന്നാണ് സംസ്ഥാന ബാങ്കേഴ്‌സ് സമിതി സര്‍ക്കാറിനു നല്‍കിയ ശുപാര്‍ശ. കാര്‍ഷിക സബ്‌സിഡി വിതരണത്തിലെ ക്രമക്കേടുകളും അത് അനര്‍ഹര്‍ കൈപ്പറ്റുന്നതും തടയാന്‍ രജിസ്‌ട്രേഷന്‍ ഉപകരിക്കുമെന്ന് സര്‍ക്കാറും വിലയിരുത്തുന്നു. സബ്‌സിഡി കിട്ടാന്‍ കൈക്കൂലിയും കമ്മീഷനും നല്‍കേണ്ടിവരുന്നത് തടയാം. കൃഷി ഓഫീസര്‍മാരുടെ ജോലിഭാരവും കുറയും.

ഇതിനെക്കാള്‍ പ്രധാനമായി സര്‍ക്കാര്‍ കാണുന്നത് സംസ്ഥാനത്തെ കൃഷിക്കാരുടെ അടിസ്ഥാന വിവരശേഖരണത്തിന് ഇതിലൂടെ കഴിയുമെന്നതാണ്. ആരാണ് കൃഷിക്കാരന്‍ എന്നതിന് ഇപ്പോള്‍ മാനദണ്ഡ മൊന്നുമില്ല. ആരൊക്കെ എന്തൊക്കെ കൃഷിചെയ്യുന്നുവെന്നതിനെപ്പറ്റിയും വിവരങ്ങളില്ല. തത്കാലം മാനദണ്ഡങ്ങളൊന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്നതോടെ കൃഷിഭൂമിയുടെ വിസ്തീര്‍ണവും കൃഷിയുടെ വ്യാപ്തിയുമൊക്കെ കണക്കിലെടുത്ത് സബ്‌സിഡികള്‍ക്ക് അര്‍ഹരായവരുടെ മുന്‍ഗണനാ പട്ടിക സര്‍ക്കാറിന് ലഭ്യമാകും. ഉദാഹരണത്തിന് നെല്‍ക്കൃഷിക്കുള്ള സബ്‌സിഡി ആര്‍ക്കൊക്കെ നല്‍കണമെന്ന് കൃഷിഭവനുകള്‍ക്ക് തീരുമാനിക്കണമെങ്കില്‍ പട്ടിക പരിശോധിച്ച് ഒരുനിശ്ചിത സ്ഥലത്ത് നെല്‍ക്കൃഷി ചെയ്യുന്നവരെ കണ്ടെത്തിയാല്‍മതി.

രജിസ്‌ട്രേഷന്‍ ആദ്യം നടപ്പാക്കുന്ന വയനാട് ജില്ലയിലെ കൃഷിഭവനുകളില്‍ ഇതിനുള്ള ഫോറങ്ങള്‍ എത്തിച്ചുകഴിഞ്ഞതായി കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍.അജിത് കുമാര്‍ പറഞ്ഞു. വയനാട്ടില്‍ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ എഴുതി വാങ്ങും. എന്നാല്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ചേര്‍ന്ന് കൃഷിവകുപ്പ് സോഫ്്റ്റ്‌വേര്‍ തയ്യാറാക്കുന്നുണ്ട്. ഇത് പൂര്‍ത്തിയായാല്‍ കൃഷിഭവനുകളിലൂടെയും അക്ഷയ ഇ-കേന്ദ്രങ്ങളിലൂടെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. 'ധനസഹായത്തിനുള്ള അധികാരപത്രം' എന്ന പേരിലാണ് ഫോറങ്ങള്‍ വിതരണം ചെയ്യുന്നത്.രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി, പാട്ടത്തിനെടുത്ത ഭൂമി, വിളകള്‍, ബാങ്ക് അക്കൗണ്ട്, നിലവിലുള്ള വായ്പകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ കര്‍ഷകന്‍ നല്‍കണം. വയനാട് ജില്ലയില്‍ ഒരുമാസത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ