Pages

വെള്ളിയാഴ്‌ച, നവംബർ 28, 2014

ഇരുന്ന് തെങ്ങുകയറാന്‍ പുതിയ യന്ത്രം !!


തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത 'കേരസുരക്ഷ' തെങ്ങുകയറ്റയന്ത്രം പരിഷ്‌കരിച്ച് പുതിയ രൂപത്തില്‍ പുറത്തിറക്കുന്നു. യന്ത്രം തെങ്ങുമായി ബന്ധിപ്പിക്കുന്നത് എളുപ്പത്തിലാക്കിയതിനു പുറമെ സുഖകരമായ ഇരിപ്പിടവുമുണ്ട്. ഉയരം കയറുന്നതനുസരിച്ച് തെങ്ങിന്റെ വണ്ണം കുറയുന്നതിനാല്‍ ഇത് ക്രമീകരിക്കാനുള്ള സൗകര്യവുമേര്‍പ്പെടുത്തി.എട്ടുകിലോ ഭാരം വരുന്ന യന്ത്രത്തിന് സൈക്കിള്‍ സീറ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. തടിയോട് പിടിക്കാവുന്ന ഹാന്‍ഡിലും മരത്തിന്റെ വണ്ണം കുറയുന്നതിനനുസരിച്ച് അഞ്ച് സെക്കന്‍ഡുകൊണ്ട് തെങ്ങിനോട് ചേര്‍ത്ത് ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. തെങ്ങിനോട് ബന്ധിപ്പിക്കുന്നതിന് സ്റ്റീല്‍ കയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഏകദേശം 12 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറാന്‍ 78 സെക്കന്‍ഡും ഇറങ്ങാന്‍ 60 സെക്കന്‍ഡും മതിയാകും. 


ഇത്തരം 100 യന്ത്രങ്ങള്‍ കാര്‍ഷിക ഗവേഷണകേന്ദ്രം വര്‍ക്ക്‌ഷോപ്പില്‍ തയ്യാറാക്കി സംസ്ഥാനത്തെ 14 മാതൃകാ കാര്‍ഷിക സേവന കേന്ദ്രത്തിലൂടെ പരിശോധന നടത്തും. ഒരെണ്ണത്തിന് 3000 രൂപ വിലവരും. യന്ത്രത്തിന്റെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് നബാര്‍ഡ് 15 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ട്. ഡോ. യു. ജയ്കുമാരന്‍, സി. ഉണ്ണികൃഷ്ണന്‍, സി.ജെ. ജോസഫ് എന്നിവരടങ്ങുന്ന ഗവേഷണ വികസന സംഘമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 



തെങ്ങുകയറ്റം പൂര്‍ണമായി യന്ത്രവല്‍ക്കരിക്കാന്‍ സാധിച്ചാല്‍ സംസ്ഥാനത്ത് നിലവിലുള്ള തെങ്ങിന്റെ കണക്കനുസരിച്ച് ഏകദേശം 35000 പേര്‍ക്ക് തെങ്ങുകയറ്റ ജോലിയില്‍ ഏര്‍പ്പെടാനാവും. പ്രതിദിനം ചുരുങ്ങിയത് 2000 രൂപ വരുമാനം ഉണ്ടാക്കുവാനും കഴിയും. നിലവിലുള്ള തെങ്ങുകയറ്റ ജോലിയില്‍ 60 ശതമാനം പേര്‍ക്കുകൂടി ജോലി ഉറപ്പാക്കാന്‍ യന്ത്രംകൊണ്ട് കഴിയും. നീര ഉത്പാദനവുമായി ബന്ധപ്പെട്ട് ദൈനംദിന തെങ്ങുകയറ്റ തൊഴിലിനും ഇത് പ്രയോജനപ്പെടും. 

4 അഭിപ്രായങ്ങൾ: